Posts

Showing posts from July, 2020

ഭാഷകൾ മരിക്കുന്നിടം

Image
ഭാഷകളില്ലാത്ത ഒരു പ്രപഞ്ചം നിർമ്മിക്കാനാവുമോ?   അക്ഷരങ്ങളില്ലാത്ത, വാക്കുകളില്ലാത്ത, ആംഗ്യങ്ങളില്ലാത്ത, കാഴ്ച്ചകളില്ലാത്ത, ശൂന്യമായ ഒരു പ്രപഞ്ചം..... ആശയ വിനിമയത്തിൻ്റെ ഉപാധിയാണ് ഭാഷ എന്നല്ലേ. വിനിമയം ചെയ്യപ്പെടാത്ത ആശയങ്ങൾ കൂമ്പാരം കൂടിക്കിടന്ന്, അതിൻ്റെ ഭാരത്താൽ ഭൂമിയുടെ തുലനം തന്നെ തെറ്റി, ഒരു മഹാവിസ്ഫോടനമായി മാറുന്ന ദിനം ഒന്നോർത്തുനോക്കു. അങ്ങനെ ഈ പ്രപഞ്ചമത്രയും ആ പഴയ കുഞ്ഞൻ അണുവിലേക്ക് ചുരുങ്ങിയൊടുങ്ങുമ്പോൾ, അവിടെ അനാദികാലം കഴിഞ്ഞുള്ള കൂടിച്ചേരലിൻ്റെ , കത്തിയെരിഞ്ഞ കാത്തിരിപ്പിൻ്റെ ശവഗന്ധമുള്ള മറ്റൊരു ഭാഷ പിറന്നു വീഴുന്നു. ഡി എൻ എ യിലെ പ്രോട്ടീനുകൾ കൈ ചുറ്റിക്കളിക്കുമ്പോൾ പാടാറുള്ള, ശബ്ദമെന്തെന്നറിയാത്ത പാട്ടിൻ്റെ ഭാഷയിൽ നിന്നും തുടങ്ങുന്ന യാത്ര. കണ്ണാടിയോടെന്ന പോലെ സ്വന്തം അസ്ഥിത്വം മറ്റൊന്നിലേക്കാവാഹിച്ച് പ്രതിബിംബത്തിന് ജീവൻ നൽകുന്ന കോശങ്ങളുടെ ഭാഷ, പങ്കുവയ്ക്കലുകളുടെ ഭാഷ. പിന്നെ അമ്മയും കുഞ്ഞും ചേർന്ന് വരച്ചുണ്ടാക്കുന്ന കളങ്കമറ്റ ഭാഷ. കൂടെയെപ്പൊഴോ രണ്ടാം ഭാഷ പഠിപ്പിക്കുന്ന ഇന്ദ്രിയങ്ങളുടെ നിർബന്ധിത ക്ലാസുകളും.  ജീവനായി പിറന്നവയുടെയൊക്കെയും  ആസന്നമായ ദൗർഭാഗ്യം...

സൈന്ധവതടത്തിലെ സാമ്രാജ്യങ്ങൾ - ആലിസ് അൽബിനിയ

Image
ടിബറ്റിലെ മാനസസരോവരത്തിൽ നിന്ന് ഉത്ഭവിച്ച് അറബിക്കടലിൽ ചേരുന്ന സിന്ധു നദി  തന്റെ ഒഴുക്ക് തുടരുന്നത് , ഇന്ത്യാ ചരിത്രത്തിലെ സുപ്രധാനമായ ഒട്ടേറെ മുഹൂർത്തങ്ങളുടെ ഓർമ്മകളും പേറിയാണ്. സിന്ധു നദീതട സംസ്കാര കാലം മുതൽ ഇന്നത്തെ ഇൻഡോ- പാക് ഇൻഡസ് വാട്ടർ ട്രീറ്റി വരെ അതിൻ്റെ അനുഭവ പരിസരങ്ങൾ പടർന്നു കിടക്കുന്നു. സിന്ധുവും കൈവഴികളും ചേർന്ന് സൃഷ്ടിക്കുന്ന മനോഹരമായ ഭൂഭാഗത്തിലൂടെ ആലിസ് അൽബിനിയ എന്ന പത്രപ്രവർത്തക നടത്തിയ ഏകാന്ത യാത്രകളുടെ ഓർമ്മക്കുറിപ്പുകളാണ് " സൈന്ധവ തടത്തിലെ സാമ്രാജ്യങ്ങൾ ". സിന്ധു അറബിക്കടലിൽ ചേരുന്ന കറാച്ചിയിലെ അഴിമുഖത്തുനിന്നുമാണ് യാത്ര ആരംഭിക്കുന്നത്. തുടർന്ന് പാക്കിസ്ഥാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ചൈന, എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് അവർ ടിബറ്റിലെ ഉത്ഭവസ്ഥാനത്തെത്തുന്നു. അവിടെ ചൈനീസ് ഭരണകൂടം ഡാം നിർമ്മിച്ച് സിന്ധുവിനെ തടയുന്നത് കണ്ട് പൊട്ടിക്കരയുന്ന എഴുത്തുകാരിയുടെ ചിത്രത്തോടെയാണ് പുസ്തകം അവസാനിക്കുന്നത്. സുരക്ഷിതമായ സ്ഥിരം യാത്രാമാർഗ്ഗം ഉപേക്ഷിച്ചു കൊണ്ട് ആലിസ്  ഉൾഗ്രാമങ്ങളിലൂടെയും കലാപ പ്രദേശങ്ങളിലൂടെയും പ്രക്ഷുബ്ധമായ അതിർത്തികളിലൂടെയുമൊക്കെയാണ് സഞ്ചരിക്കുന്നത്. അവിടെയൊക്കെയ...

ജൂലൈ 02: ഒ വി വിജയൻറെ നവതി

Image
ഒ വി വിജയൻ , ഇന്നും കെട്ടിറങ്ങാത്ത ഒരു ഭ്രാന്തായി മാത്രമേ എനിക്കറിയുകയുള്ളൂ. ആറാം ക്ലാസിൽ ആദ്യമായി ഖസാക്ക് വായിച്ചപ്പോൾ കാര്യമായൊന്നും മനസിലായിരുന്നില്ല. പാലക്കാടൻ ഗ്രാമീണ ഭാഷയും വ്യാഖ്യാനങ്ങൾക്കതീതമായ ഒ വി യുടെ രൂപകങ്ങളുമെല്ലാം ജടപിടിച്ചു കിടക്കുന്ന താളുകളായിരുന്നു അന്ന് കണ്ടത്. പക്ഷേ കാരണമെന്തെന്ന് ഇന്നുമറിയില്ല, മലയാളത്തിലെ ലക്ഷക്കണക്കിന് വായനക്കാരെപ്പോലെ ഞാനും ഖസാക്ക് വായിച്ചു കൊണ്ടേയിരിക്കുന്നു. കാറ്റു പിടിച്ച കരിമ്പനകളിൽ നിന്ന് മലയാളിക്ക് മോക്ഷമില്ല.  ഏഴാം ക്ലാസിലോ എട്ടാം ക്ലാസിലോ വച്ച് ഗുരുസാഗരം വായിച്ചപ്പോഴും കുഞ്ഞുണ്ണിയുടെ തത്വശാസ്ത്രങ്ങളും ബംഗ്ലാദേശ് യുദ്ധത്തിൻ്റെ ചരിത്ര പശ്ചാത്തലങ്ങളും ഉൾക്കൊള്ളാനായിരുന്നില്ല. എങ്കിലും വാക്കുകൾ കൊണ്ട് വരച്ചിടാനറിയാത്ത എന്തോ ഒന്ന്, ഒരു ഭ്രാന്ത്, എന്നെ ഒ വി യുടെ വാക്കുകളിൽ തളച്ചിടുന്നു. ഭാഷയുടെയും പ്രയോഗങ്ങളുടേയും ചക്രവ്യൂഹമായി ഒവി വിജയൻ്റെ എഴുത്തിനെ ഉപമിച്ചുകണ്ടിട്ടുണ്ട്. എന്തുകൊണ്ടോ എനിക്കിപ്പോഴും അത് ഉറവ വറ്റാത്ത സ്നേഹമാണ്, ചിതലിയുടെ താഴ്വാരങ്ങളിലും, തൂതപ്പുഴയുടെ ഓരങ്ങളിലും, പ്രവാചകന്റെ വഴിയിലെ സിഖ് തെരുവുകളിലുമെല്ലാം ആ തലോടൽ കൂടെയുണ്ട്...